International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ 'താഡ്' മേഖലയിലേക്ക് മാറ്റാൻ അമേരിക്ക തീരുമാനിച്ചു. ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന ഈ സംവിധാനം പശ്ചിമേഷ്യയിലെ സുരക്ഷ മുൻനിർത്തി അവിടേക്ക് മാറ്റുന്നതിൽ ദക്ഷിണ കൊറിയ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സംരക്ഷണം നൽകാനാണ് താഡ് സംവിധാനം അടിയന്തരമായി പശ്ചിമേഷ്യയിലേക്ക് മാറ്റുന്നത്. ഇതിനായി 1,000-ത്തിലധികം സൈനികരെയും അമേരിക്ക നിയോഗിച്ചിട്ടുണ്ട്. ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച പ്രതിരോധ സംവിധാനം മാറ്റുന്നത് ദക്ഷിണ കൊറിയയെ ആശങ്കയിലാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും ചര്‍ച്ചകളില്‍ നിറയുകയാണ്. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല.
ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകളാണ് ആദിത്യ.
International
സിയൂൾ: ദക്ഷിണകൊറിയൻ മുൻ പ്രഥമ വനിതയ്ക്ക് കൈക്കൂലി കേസിൽ 20 മാസം തടവ്.
മുൻ പ്രസിഡന്റ് യൂൺ സൂക് യോളിന്റെ ഭാര്യ കിം കിയോൺ ഹിക്കിനെയാണു സിയൂൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി തടവിനു ശിക്ഷിച്ചത്. 52കാരിയായ കിം കിയോൺ യൂണിഫിക്കേഷൻ ചർച്ചിൽനിന്ന് ആഡംബര സമ്മാനങ്ങൾ സ്വീകരിച്ചെന്നാണ് ആരോപണം.
ഓഹരിവിലയിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തിലും തെരഞ്ഞെടുപ്പ് ഫണ്ട് നിയമങ്ങൾ ലംഘിച്ചുവെന്ന കേസിലും കോടതി ഇവരെ കുറ്റമുക്തയാക്കി.
കിമ്മിന്റെ ഭർത്താവ് യൂൺ സുക് യോൾ 2024 ഡിസംബറിലെ പട്ടാളനിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലാണ്.
International
വാഷിംഗ്ടൺ ഡിസി: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്കുമേലുള്ള തീരുവ 25 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയ കഴിഞ്ഞ വർഷം വാഗ്ദാനം നല്കിയ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വാഹനങ്ങൾ, തടി, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളുടെ നികുതി 15 ശതമാനത്തിൽ നിന്ന് 25 ആയി ഉയർത്തുമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്.
അതേസമയം, നികുതി വർധിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ വാഷിംഗ്ടണുമായി അടിയന്തര ചർച്ചകൾ നടത്താൻ താല്പര്യപ്പെടുന്നുവെന്നുമാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഒക്ടോബറിലാണ് ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയ യുഎസിൽ 350 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കപ്പൽ നിർമാണ മേഖലയിലേക്കാണ് നിശ്ചയിച്ചിരുന്നത്. തൊട്ടടുത്ത മാസം ദക്ഷിണ കൊറിയ കരാർ അംഗീകരിക്കുന്ന നടപടികൾ ആരംഭിച്ചാൽ ചില ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിരുന്നു.
നവംബർ 26 ന് കരാർ ദക്ഷിണ കൊറിയൻ ദേശീയ അസംബ്ലിയിൽ സമർപ്പിച്ചിരുന്നു. നിലവിൽ ഇത് പരിശോധനാഘട്ടത്തിലാണ്. ഫെബ്രുവരിയിൽ കരാർ പാസാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
International
സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ മുൻ പ്രസിഡന്റ് യൂണ് സുക് യോളിനു കൂട്ടുനിന്നുവെന്നു കണ്ടെത്തിയ മുൻ പ്രധാനമന്ത്രി ഹാൻ ഡക് സൂവിന് 23 വർഷം തടവുശിക്ഷ. 15 വർഷം തടവാണു പ്രസിക്യൂഷൻ ആവശ്യപ്പെട്ടതെങ്കിലും കോടതി അതിലും വലിയ ശിക്ഷ നല്‍കുകയായിരുന്നു.
മുൻ പ്രസിഡന്റ് യൂൺ 2024 ഡിസംബർ മൂന്നിനു പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചുമത്തിയ കലാപക്കേസിലാണു ശിക്ഷ. കോടതിയുടെ തീരുമാനം മാനിക്കുന്നതായി ഹാൻ പ്രതികരിച്ചു.
75 വയസുള്ള ഹാൻ അഞ്ചു പ്രസിഡന്റുമാർക്കു കീഴിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ളയാളാണ്. പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച യൂണിനെ ഇംപീച്ച് ചെയ്തപ്പോൾ ഹാൻ ആക്ടിംഗ് പ്രസിഡന്റായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഹാനിനെയും ഇംപീച്ച് ചെയ്തെങ്കിലും ഭരണഘടനാ കോടതി ഈ നീക്കം അസാധുവാക്കി.
പിന്നീട് രാജിവച്ച ഹാൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടത്തി ശ്രമം കൺസർവേറ്റീവ് പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ പരാജയപ്പെട്ടു. എട്ടു കേസുകൾ നേരിടുന്ന യൂണിന് കോടതി കഴിഞ്ഞയാഴ്ച അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
International
സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് യൂൺ സുക് യോളിന് കോടതി അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു.
അദ്ദേഹം വിചാരണ നേരിടുന്ന നാലു കേസുകളിൽ ആദ്യത്തെ വിധിയാണിത്. പട്ടാളനിയമം നടപ്പാക്കാനുള്ള യൂണിന്റെ നീക്കം രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതായി കോടതി നിരീക്ഷിച്ചു.
അധികാര ദുർവിനിയോഗം, നീതിനിർവഹണത്തിനു തടസംനിൽക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ യൂൺ ചെയ്തതായി കോടതി കണ്ടെത്തി. മന്ത്രിസഭയുടെ അനുമതി വാങ്ങാതെ പട്ടാളനിയമം പ്രഖ്യാപിക്കൽ, പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പട്ടാളനിയം പ്രഖ്യാപിക്കുന്നതിനെ പിന്തുണച്ചിരുന്നു എന്നു വരുത്തിത്തീർക്കാൻ വ്യാജരേഖ ചമയ്ക്കൽ, അറസ്റ്റ് തടയാൻ പ്രസിഡൻഷ്യൻ ബോഡിഗാർഡുകളെ വിന്യസിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ കുറ്റങ്ങൾ തെളിഞ്ഞത്.
വിചാരണ നേരിടുന്ന മറ്റു കേസുകളിലും യൂണിനു കോടതിയിൽനിന്നു ദയ ലഭിക്കില്ലെന്ന സൂചനയാണ് ഇന്നലത്തെ വിധിയിൽനിന്നു ലഭിക്കുന്നത്. ഒരു കേസിൽ കലാപമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന യൂണിന് വധശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷന്റെ ആവശ്യം. ഈ കേസിന്റെ വിധി അടുത്ത മാസം പ്രഖ്യാപിക്കും.
ദേശീയ സുരക്ഷ, രാഷ്ട്രീയ അനിശ്ചിതത്വം എന്നീ കാരണങ്ങൾ പറഞ്ഞാണ് 2024 ഡിസംബർ മൂന്നിനു യൂൺ പട്ടാളനിയമം പ്രഖ്യാപിച്ചത്. മണിക്കൂറുകൾകകം പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമം അസാധുവാക്കി. ദിവസങ്ങൾക്കുള്ളിൽ യൂണിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ആറു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുംഗ് ദക്ഷിണകൊറിയൻ പ്രസിഡന്റായി.
ദക്ഷിണകൊറിയയിൽ ഭരണാധികാരികൾക്കു ജയിൽശിക്ഷ ലഭിക്കുന്നത് ഇതാദ്യമല്ല. അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻ ഹ്യുവിന് 2021ൽ 20 വർഷത്തെ ജയിൽശിക്ഷ ലഭിച്ചെങ്കിലും വൈകാതെ മാപ്പു നല്കി മോചിപ്പിച്ചു.
Sports
ഹാങ്ഷൂ: ബിഡബ്ല്യുഎഫ് ലോക ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സ് കിരീടം ദക്ഷിണകൊറിയയുടെ ആന്‍ സെ യംഗിന്.
ലോക ഒന്നാം നമ്പറായ ആന്‍ സെ, ചൈനയുടെ വാങ് ഹി യിയെ ഫൈനലില്‍ തോല്‍പ്പിച്ചു; 21-13, 18-21, 21-10. സീസണില്‍ സെ യംഗിന്റെ 11-ാം കിരീടമാണ്.
International
സിയൂൾ: ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയിലെ സുനെംഗ് ടെസ്റ്റിൽ ഇക്കുറി പങ്കെടുത്തത് 5,54,174 വിദ്യാർഥികൾ.
ഇന്നലെ നടന്ന ഈവർഷത്തെ പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. രാജ്യത്തെ ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് അത്യാവശ്യമായ ഈ പരീക്ഷയിൽ 2019നുശേഷം ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നതും ഈവർഷമാണ്.
ഇക്കുറി പരീക്ഷാർഥികളുടെ എണ്ണം കൂടാൻ മറ്റൊരു കാരണമുണ്ട്. 2007ൽ ജനിച്ചവരായിരുന്നു ഭൂരിഭാഗം ഉദ്യോഗാർഥികളുമെന്നതാണത്. രാജ്യത്ത് ഒരു കുഞ്ഞ് ജനിക്കാൻ ശുഭകരമായ സമയമായി 2007 കണക്കാക്കപ്പെട്ടിരുന്നതിനാലാണ് അന്ന് ജനനനിരക്കിൽ വൻ വർധനവുണ്ടായത്.
എന്നാൽ തുടർന്നിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ വർഷംതോറും കുറഞ്ഞുവരുന്ന അവസ്ഥയാണ്. പരീക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടും പരീക്ഷാർഥികൾ കൃത്യസമയത്ത് പരീക്ഷാസെന്ററുകളിൽ എത്തുന്നത് ഉറപ്പുവരുത്താനുമായി ഓഫീസുകളും കന്പനികളും വ്യാപാരസ്ഥാപനങ്ങളും തുടങ്ങി ഓഹരിവിപണിവരെ പതിവിനു വിപരീതമായി ഒരു മണിക്കൂർ വൈകിയാണു പ്രവർത്തനം ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നത് വൈകാതിരിക്കാനും വലിയ മുന്‍കരുതലുകളെടുത്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ആവശ്യമായി നടപടികള്‍ സ്വീകരിച്ചു.
വിമാനസർവീസുകൾ വൈകി
നിർണായകമായ ഇംഗ്ലീഷ് ടെസ്റ്റിന് വിദ്യാർഥികൾക്കു യാതൊരുവിധ തടസവുമുണ്ടാകാതിരിക്കാൻ ഉച്ചയ്ക്ക് 1.05 മുതൽ 1.40 വരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിരോധിച്ചിരുന്നു.
ഇതോടെ 65 രാജ്യാന്തര സർവീസുകളുൾപ്പെടെ 140 വിമാനങ്ങളുടെ സർവീസ് വൈകി. പരീക്ഷ കഴിയുന്നതിനായി വിമാനങ്ങൾ വിമാനത്താവളങ്ങൾക്ക് 9843 അടി ഉയരത്തിൽ വട്ടമിട്ടു പറന്നു.പ്രാദേശികസമയം ഇന്നലെ രാവിലെ 8.40ന് തുടങ്ങിയ പരീക്ഷ വൈകുന്നേരം 5.40നാണ് അവസാനിച്ചത്.
എട്ടു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍ കൊറിയന്‍, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊറിയന്‍ ഹിസ്റ്ററി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണു പരീക്ഷകള്‍ നടത്തിയത്.
വ്യത്യസ്ത പരീക്ഷാരീതി
എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന സുനേംഗ് ടെസ്റ്റ് കേവലം ഒരു അക്കാദമിക് ചലഞ്ച് എന്നതിനപ്പുറം ഭാവിജീവിതം രൂപപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായാണു കണക്കാക്കുന്നത്. വളരെ വ്യത്യസ്തമായ പരീക്ഷാരീതിയാണിത്.
ഓരോ വിഷയത്തിനും 80 മുതല്‍ 107 മിനിറ്റ് വരെ നീളുന്നതാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കുംശേഷം 20 മിനിറ്റാണു വിശ്രമസമയം. ഉച്ചഭക്ഷണത്തിനായി 50 മിനിറ്റ് സമയമാണു നല്‍കുന്നത്. ഇതിനുശേഷമാണ് സാധാരണയായി ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നത്. ലിസണിംഗ് ടെസ്റ്റാണ് ഇംഗ്ലീഷ് പരീക്ഷയില്‍ പ്രധാനപ്പെട്ടത്. അവര്‍ കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഉത്തരങ്ങള്‍. ഉയര്‍ന്ന ഏകാഗ്രതയും ഈ പരീക്ഷയിൽ ആവശ്യമാണ്.
തൊഴില്‍, വരുമാനം എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സര്‍വകലാശാല പ്ലേസ്മെന്റുകള്‍, ഭാവിയിലേക്കുള്ള തൊഴില്‍സാധ്യതകള്‍ തുടങ്ങി സോഷ്യൽ സ്റ്റാറ്റസ് പോലും നിര്‍ണയിക്കുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.
പരീക്ഷ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയാണുണ്ടാകുക. സംഗീതപരിപാടികളുടെയും മറ്റും അകമ്പടിയോടെയാണ് ഇവിടെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്നത്.
കഠിനമായ തയാറെടുപ്പുകൾ
പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഭക്ഷണക്രമം പോലും നിര്‍ദേശിക്കുന്നുണ്ട്. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കണം. ആപ്പിള്‍, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍, പുഴുങ്ങിയ മത്സ്യം തുടങ്ങിയ ലളിതമായ ഭക്ഷണമാണ് വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുന്നത്.
പരീക്ഷാ ദിനങ്ങളില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനും യാതൊരു തരത്തിലുള്ള രോഗങ്ങള്‍ വരാതിരിക്കാനുമാണ് വിദ്യാര്‍ഥികള്‍ ഈ ഭക്ഷണക്രമം പിന്തുടരുന്നത്.
കഠിനമായ തയാറെടുപ്പാണ് പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ഥികള്‍ നടത്തുന്നത്. മോക്ക് ടെസ്റ്റുകളാണ് ഇതില്‍ പ്രധാനം. മൂന്ന് മോക്ക് ടെസ്റ്റുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. വിദ്യാര്‍ഥികളുടെ നിലവാരം അളക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരിശീലനം നല്കുന്നതിനുമാണിത്. സ്വകാര്യ അക്കാദമികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മോക്ക് ടെസ്റ്റ് ലഭിക്കാറുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഏഷ്യാ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേഷ്യയിലേക്കു യാത്രയാരംഭിച്ച ട്രംപ് വിമാനത്തിൽ മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറയുകയായിരുന്നു.
അഞ്ചു ദിവസം നീളുന്ന ട്രംപിന്റെ പര്യടനത്തിൽ ജപ്പാനും ദക്ഷിണകൊറിയയും ഉൾപ്പെടുന്നു. ഇന്ന് അദ്ദേഹം മലേഷ്യയിലെ ക്വാലാലംപുരിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും.
ഒന്നാം ഭരണകാലത്ത് ട്രംപ് മൂന്നുവട്ടം കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.